11 December 2021 Malayalam Murli Today | Brahma Kumaris

11 December 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

10 December 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ - നിങ്ങള് ഇപ്പോള് വിചിത്രമായ ആത്മീയ യാത്രക്കാരാണ്, നിങ്ങള്ക്ക് ഈ യാത്രയിലൂടെ 21 ജന്മത്തേയ്ക്ക് നിരോഗിയാകണം.

ചോദ്യം: -

ഏതൊരു വസ്തുവാണ് സത്യയുഗത്തില് ഉപയോഗപ്പെടാത്തത്, എന്നാല് അത് ഭക്തി മാര്ഗ്ഗത്തില് ബാബയ്ക്ക് ഉപയോഗപ്പെടുന്നത്?

ഉത്തരം:-

ദിവ്യ ദൃഷ്ടിയുടെ താക്കോല്. സത്യയുഗത്തില് ഈ താക്കോലിന്റെ ആവശ്യമില്ല. ഭക്തി മാര്ഗ്ഗം ആരംഭിക്കുമ്പോള് ഭക്തരെ സന്തുഷ്ടമാക്കുന്നതിന് സാക്ഷാത്ക്കാരം ചെയ്യിക്കേണ്ടി വരുന്നു. ആ സമയത്ത് ഈ താക്കോല് ബാബയ്ക്ക് ഉപയോഗപ്പെടുന്നു അതിനാലാണ് ബാബയെ ദിവ്യദൃഷ്ടിയുടെ ദാതാവ് എന്ന് പറയുന്നത്. ബാബ കുട്ടികളാകുന്ന നിങ്ങള്ക്ക് വിശ്വത്തിന്റെ ചക്രവര്ത്തി പദവി നല്കുന്നു, ദിവ്യ ദൃഷ്ടിയുടെ താക്കോല് നല്കുന്നില്ല.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

മരിക്കുന്നതും നിന് വഴിയില്…

ഓം ശാന്തി. മധുര മധുരമായ ആത്മീയ കുട്ടികള് ഗീതം കേട്ടു. ആത്മീയകുട്ടികളെ ഇംഗ്ലീഷില് സ്പിരിച്വല് ചില്ഡ്രന് എന്നു പറയുന്നു. ആത്മീയ അച്ഛനും ആത്മീയ കുട്ടികളും. ഇപ്പോള് ആത്മീയ കുട്ടികള്ക്കറിയാം നമ്മള് ആത്മാക്കള്ക്ക് അവിടെ ശരീരമില്ല, അതിനാല് അവിടെ ആത്മീയ സംഭാഷണം ചെയ്യാന് സാധിക്കില്ല. ആത്മാവിനോട് ആത്മീയ സംഭാഷണം അര്ത്ഥം സംസാരിക്കണമെങ്കില് രണ്ട് പേര്ക്കും ശരീരം ഉണ്ടായിരിക്കണം. ആത്മാക്കള്ക്ക് ഇവിടെ അവരവരുടേതായ ശരീരമുണ്ട്. ബാക്കി ജ്ഞാനസാഗരനായ ആത്മീയ അച്ഛന് സ്വന്തം ശരീരമില്ല. ബാബ നിരാകാരനാണ്. കുട്ടികള് മനസ്സിലാക്കുന്നുണ്ട് ശാന്തിധാമില് നമ്മള് ആത്മാക്കള് അശരീരിയായിരുന്നു. ഏതുപോലെ ബാബയും അശരീരി അഥവാ വിചിത്രനാണ്, അതേപോലെ നിങ്ങള് ആത്മാക്കളും അവിടെ ശരീരമില്ലാതെ വസിക്കുന്നു. ഇത് മനസ്സിലാക്കേണ്ട കാര്യമാണ്. പറയാറുണ്ട്- അശരീരിയായി വന്നു, അശരീരിയായിട്ട് തന്നെ പോകണം അര്ത്ഥം ഈ ശരീരമാകുന്ന വസ്ത്രം അവിടെ ഉണ്ടാകുകയില്ല. ആത്മാവ് ശാന്തിധാമിലായിരിക്കുമ്പോള് അശരീരിയാണ്, ശാന്തിയില് വസിക്കുന്നു. ഇപ്പോള് ആത്മീയ അച്ഛന് ഈ അറിവ് നല്കുന്നു. മുഴുവന് ലോകത്തിലും മറ്റാരെയും ആത്മീയ അച്ഛന് എന്നു പറയാന് സാധിക്കില്ല. ബാക്കിയുള്ളവരെല്ലാം ഭൗതിക അച്ഛന്മാരാണ്. ആത്മീയ അച്ഛന് സ്വയം പറയുന്നു- ഞാന് അശരീരിയാണ്. സംഭാഷണം ചെയ്യുന്ന സമയത്ത് ശരീരത്തെ ആധാരമാക്കിയെടുക്കുന്നു. ശാസ്ത്രങ്ങളില് ഈ അക്ഷരമുണ്ട്- പ്രകൃതിയെ ആധാരമാക്കി എടുക്കുന്നുവെന്ന്. എന്നാല് ബാബ മനസ്സിലാക്കിത്തരുന്നു, ശരീരം പ്രകൃതിയാലാണ് നിര്മ്മിക്കപ്പെട്ടിരിക്കുന്നത്. ഞാന് സാധാരണ ശരീരത്തെ ആധാരമാക്കിയെടുക്കുന്നു.

ആത്മീയ അച്ഛനെ ആത്മീയ സര്ജന് എന്നും പറയുന്നു കാരണം ഓര്മ്മ അഥവാ യോഗമാണ് പഠിപ്പിക്കുന്നത് അതിലൂടെ നമ്മുടെ ആത്മാവ് സദാ നിരോഗിയായി തീരുന്നു. 21 ജന്മം ഒരിക്കലും രോഗിയാകുന്നില്ല. പിന്നീട് മായയുടെ രാജ്യം ആരംഭിക്കുമ്പോള് നമ്മള് രോഗിയായി മാറുന്നു. ബാബ വന്ന് നമ്മെ 21 ജന്മത്തേയ്ക്ക് നിരോഗിയാക്കുന്നു. ബാബയെ യാത്ര പഠിപ്പിക്കുന്ന വഴികാട്ടിയെന്നും പറയുന്നു. നമ്മള് വിചിത്രമായ ആത്മീയ യാത്രക്കാരാണ്. ഈ ആത്മീയ യാത്രയെക്കുറിച്ച് ലോകത്തിലെ ഒരു മനുഷ്യര്ക്കും അറിയില്ല. മുഴുവന് ലോകം പ്രത്യേകിച്ച് ഭാരതത്തെ കുറിച്ച് ഇങ്ങനെ പറയാം. പ്രത്യേകിച്ച് നമ്മളെ ഈ ആത്മീയ യാത്ര പഠിപ്പിക്കുന്നു. ആരാണ് പഠിപ്പിക്കുന്നത്? ആത്മീയ അച്ഛന്. ഭൗതീക യാത്രകള് മനുഷ്യര് ജന്മജന്മാന്തരമായി ചെയ്തു വരുന്നു. ചിലര് ഒരു ജന്മത്തില് തന്നെ രണ്ടും നാലും യാത്രകള് വരെ ചെയ്യുന്നു. അതിനെ ജീവാത്മാക്കളുടെ യാത്രയെന്നും ഇതിനെ ആത്മാക്കളുടെ യാത്രയെന്നും പറയാം. ഇത് വളരെ മനസ്സിലാക്കേണ്ട കാര്യമാണ്. നടക്കുമ്പോഴും കറങ്ങുമ്പോഴും ബുദ്ധിയില് ബാബയുടെ ഓര്മ്മയുണ്ടായിരിക്കണം എങ്കില് അവസാന നിമിഷം ബാബയുടെ ഓര്മ്മയില് ശരീരം വെടിയാം. ബാബയുടെ ഓര്മ്മയില് ബാബയുടെയടുത്ത് പോകും. ഇപ്പോള് നിങ്ങള് ആത്മീയ കുട്ടികള്ക്ക് ആത്മീയ അച്ഛന് ഈ യാത്ര പഠിപ്പിക്കുന്നു. ഗീതയില് മന്മനാഭവ എന്ന അക്ഷരമുണ്ട്, പക്ഷെ അതിന്റെ അര്ത്ഥം ആരും മനസ്സിലാക്കുന്നില്ല. ബാബ പറയുന്നു- എന്നെ ഓര്മ്മിക്കൂ എങ്കില് നിങ്ങളുടെ പാപം ഭസ്മമാകും. പിന്നെന്ത് സംഭവിക്കും? കുട്ടികളാകുന്ന നിങ്ങള്ക്കറിയാം നമ്മള് ഓര്മ്മയിലൂടെ തമോപ്രധാനത്തില് നിന്നും സതോപ്രധാനമായി മാറുന്നു. ഈ സമയത്ത് സര്വ്വരും തമോപ്രധാനമാണ്. മുഴുവന് വൃക്ഷവും ജീര്ണ്ണിച്ചു പോയി. ഇപ്പോള് ആത്മാവ് എങ്ങനെ സതോപ്രധാനമാകും? തിരികെ വീട്ടിലേയ്ക്ക് എങ്ങനെ പോകും? അവിടെ പവിത്രമായ ആത്മാക്കള് മാത്രമേ വസിക്കുന്നുള്ളു. പിന്നെ ശരീരം ധാരണ ചെയ്ത് രജോ, തമോയില് വരുന്നു. ഓരോ വസ്തുവിനും അവസ്ഥകളുണ്ട്. പറയാറുണ്ട് ലോകം പരിവര്ത്തനപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന്. ഇതിനെയാണ് പറയുന്നത് പഴയ ലോകം, കലിയുഗം, പുതിയ ലോകത്തെ പറയുന്നത് സ്വര്ണ്ണിമ ലോകം, സത്യയുഗം. ഇപ്പോള് കുട്ടികളുടെ ബുദ്ധിയില് ഇതുണ്ടായിരിക്കണം. സത്യയുഗമായിരുന്ന സമയത്ത് ആദി സനാതന ദേവീദേവതാ ധര്മ്മമായിരുന്നു. ഇപ്പോള് ആ ധര്മ്മമില്ല. ദേവതാ ധര്മ്മം, ഇസ്ലാം ധര്മ്മം, ബുദ്ധ ധര്മ്മം, ക്രിസ്ത്യന് ധര്മ്മം…..ഇതാണ് മുഖ്യം. യുഗങ്ങളെ കുറിച്ച് പറഞ്ഞു തന്നു- മുഖ്യമായും 4 യുഗങ്ങളുണ്ട്. ബാക്കി ബ്രാഹ്മണരുടെ സംഗമയുഗം ഗുപ്തമാണ്. പരമപിതാ പരമാത്മാവ് തന്നെ വന്ന് ബ്രാഹ്മണ, ദേവതാ, ക്ഷത്രിയ ധര്മ്മം സ്ഥാപിക്കുന്നു. ഈ കാര്യങ്ങളെല്ലാം കുട്ടികള് ഓര്മ്മിക്കണം, തന്റെ ബുദ്ധിയോഗം ബാബയുമായി വെയ്ക്കണം. ഏറ്റവും മുഖ്യമായ കാര്യം വികര്മ്മാജീത്താകണം എന്നാണ്. നമ്മള് സതോപ്രധാനവും പവിത്രവുമായിരുന്നു. യഥാര്ത്ഥത്തില് നമ്മള് 24 കാരറ്റ് സ്വര്ണ്ണമായിരുന്നു. പിന്നെ സതോയില് വന്നു, 22 കാരറ്റ് ആയി. പിന്നെ രജോയില് 18, തമോയില് 9 ആയി. സ്വര്ണ്ണത്തിന്റെ ഡിഗ്രി കുറയുന്നു. ഇത് ആത്മാവിന്റെ തന്നെ കാര്യമാണ്. ഏതുപോലെ വേട്ടാളന് കീടങ്ങളെ കൊണ്ടു വരുന്നു, അതിനെ തനിക്ക് സമാനമാക്കുന്നു, നിങ്ങളും ഊതിയൂതി മനുഷ്യനെ ദേവതയാക്കുന്നു. വേട്ടാളന് കീടങ്ങളെ കൊണ്ടു വന്ന് കൂട്ടില് ഏകാന്തതയിലിരുത്തുന്നു, അവയില് പോലും എത്ര സാമാന്യ ബോധം ഉണ്ട്. നിങ്ങളുടെ ആത്മാവിലും ഡ്രാമയനുസരിച്ച് പാര്ട്ട് അടങ്ങിയിട്ടുണ്ട്.

നിങ്ങള്ക്കറിയാം കഴിഞ്ഞ കല്പത്തിലും ആത്മീയ അച്ഛനില് നിന്നും നമ്മള് ആത്മീയജ്ഞാനം കേട്ടിരുന്നു. കല്പ കല്പം കേട്ടുകൊണ്ടേയിരിക്കും. ഒന്നും പുതിയതല്ല. ഇതും ബാബയ്ക്കേ മനസ്സിലാക്കി തരാന് സാധിക്കുകയുള്ളു. വൃക്ഷത്തെ അറിയുന്നത് ബീജമല്ലേ. ബാബ വരുന്നത് നിങ്ങളെ ത്രികാലദര്ശിയാക്കുന്നതിനാണ്. 3 കാലങ്ങളെ കുറിച്ചുള്ള അറിവ് നല്കുന്നുണ്ടല്ലോ. നിങ്ങളെ ജീവിച്ചിരിക്കെ ദത്തെടുക്കുന്നു. ഏതു പോലെ കന്യകയെ ജീവിച്ചിരിക്കെ ദത്തെടുത്ത് തന്റെ പത്നിയാക്കി മാറ്റുന്നു. ഇപ്പോള് പ്രജാപിതാ ബ്രഹ്മാവിന് പത്നിയില്ല, ഇദ്ദേഹം ദത്തെടുക്കപ്പെടുന്നു, പരമപിതാ പരമാത്മാവ് ബ്രഹ്മാവിലൂടെ ദത്തെടുക്കുന്നു. നിങ്ങളും പറയാറുണ്ട്- നമ്മുടെ ബാബ എന്ന്. പരമപിതാ പരമാത്മാ ബാബയും പറയുന്നു- നിങ്ങള് എന്റെ കുട്ടികളാണ്. ശിവബാബ ആത്മീയ അച്ഛനാണ്, ബ്രഹ്മാവ് ഭൗതികപിതാവാണ്. ആത്മീയ അച്ഛന് ശരീരത്തില് വരാതെ എങ്ങനെ ജ്ഞാനം പറഞ്ഞുകൊടുക്കാന് സാധിക്കും. പരമപിതാ പരമാത്മാവിനെ തന്നെയാണ് ജ്ഞാന സാഗരന് എന്നു പറയുന്നത്. ഏതൊരു പ്രകാരത്തിലുള്ള അറിവും ആത്മാവില് തന്നെയാണ് ഉള്ളത്. ഭൗതിക പഠിത്തവും ആത്മാവ് തന്നെയല്ലേ പഠിക്കുന്നത്. എന്നാല് തമോപ്രധാനമായതിനാല് ആര്ക്കും ആത്മാഭിമാനമില്ല. നിങ്ങള് ഇപ്പോള് ആത്മാഭിമാനിയായി തീരുന്നു. സത്യയുഗത്തില് ഈ കാര്യങ്ങളൊന്നും മനസ്സിലാക്കി തരില്ല. ഈ സമയത്ത് ബാബ പറയുന്നു- സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കൂ കാരണം പാപങ്ങളുടെ ഭാരം തലയിലുണ്ട്, അതിനെ ഇല്ലാതാക്കണം. ബാബയെ വിളിക്കുന്നത് ഈ സമയത്താണ്- വന്ന് പതിതരെ പാവനമാക്കൂ എന്ന്. ആത്മാവ് തന്നെ അപവിത്രവും തമോപ്രധാനവുമായി, അതിനാല് ബാബയെ ഓര്മ്മിക്കുന്നു. പരമപിതാ പരമാത്മാവ് ബിന്ദുവാണെന്ന് ഭക്തരാരും അറിയുന്നില്ല. ബിന്ദുവിന്റെ ക്ഷേത്രം ഉണ്ടാക്കാന് സാധിക്കില്ല, ശോഭയേ ഉണ്ടാകുകയില്ല. ഒന്ന് ലിംഗമുണ്ടാക്കുന്നു, പിന്നെ സാക്ഷാത്ക്കാരത്തെ കുറിച്ച് പറയുന്നു- ആയിരം സൂര്യനെക്കാള് തേജോമയമാണെന്ന്. ലിംഗം അത്രയും തേജോമയമാണോ? ഏതു പോലെ അര്ജ്ജുനനെ കാണിച്ചില്ലേ. അര്ജ്ജുനന് തേജോമയമായ രൂപത്തിന്റെ സാക്ഷാത്ക്കാരം ഉണ്ടായി, പറഞ്ഞു എനിക്ക് സഹിക്കാന് സാധിക്കില്ല എന്ന്. ഈ വാക്കുകള് കേട്ടിട്ടുണ്ടാകുമല്ലോ. ഇവിടെയും ആരംഭത്തില് വളരെപ്പേര്ക്ക് സാക്ഷാത്ക്കാരം ഉണ്ടായിട്ടുണ്ട്. പറയുമായിരുന്നു- നിര്ത്തൂ, ഞങ്ങള്ക്ക് സഹിക്കാന് സാധിക്കുന്നില്ല…കണ്ണുകള് ചുവന്നു പോയിരുന്നു. പരമാത്മാവിന്റെ സാക്ഷാത്ക്കാരം ഉണ്ടായിയെന്നാണ് അവര് മനസ്സിലാക്കിയിരുന്നത്. ആരാണ് ചെയ്യിച്ചത്? കൃഷ്ണനല്ലല്ലോ ചെയ്യിച്ചത്. ശിവബാബ തന്നെ സാക്ഷാത്ക്കാരം ചെയ്യിച്ചു. ബാബയെ ദിവ്യദൃഷ്ടി ദാതാവ് എന്നു പറയുന്നു. ബാബ പറയുന്നു- ദിവ്യ ദൃഷ്ടിയുടെ താക്കോല് നിങ്ങള്ക്ക് നല്കാന് എനിക്ക് സാധിക്കില്ല, ഇത് എനിക്ക് ഭക്തി മാര്ഗ്ഗത്തില് ഉപയോഗപ്പെടുന്നു. സത്യയുഗത്തില് ഇതിന്റെ ആവശ്യമില്ല. നിങ്ങള് പൂജാരിയില് നിന്നും പൂജനീയരായി തീരുന്നു. ബാബ പറയുന്നു- ഞാന് നിങ്ങള്ക്ക് വിശ്വത്തിന്റെ രാജ്യഭാഗ്യം നല്കി പരംധാമില് പോയിരിക്കുന്നു. ഞാന് പൂജനീയനോ പൂജാരിയോ ആകുന്നില്ല.

നിങ്ങള് കുട്ടികള് ഇപ്പോള് വിവേകശാലികളായി, പെരുമാറ്റത്തിലൂടെയും മനസ്സിലാക്കാന് സാധിക്കും- എത്ര മധുരമാണ്, ശ്രേഷ്ഠ ധാരണയുണ്ടോയെന്ന്. എത്ര വിഷയങ്ങള് ഉണ്ടാക്കുന്നു. ബാബ കേള്പ്പിക്കുന്ന വിഷയങ്ങള് നോട്ട് ചെയ്യണം. ഇന്ന് യാത്രയെ കുറിച്ച് മനസ്സിലാക്കി കൊടുക്കാം. യാത്ര രണ്ട് പ്രകാരത്തിലുണ്ട്. ഇത് നമ്പര് വണ് വിഷയമാണ്. മനുഷ്യര് ഭക്തി മാര്ഗ്ഗത്തില് ഭൗതിക യാത്ര ചെയ്യിക്കുന്നു. ജ്ഞാന മാര്ഗ്ഗത്തില് ഭൗതിക യാത്രയില്ല. നിങ്ങളുടേത് ആത്മീയ യാത്രയാണ്. ബാബ മനസ്സിലാക്കി തരുന്നു- ഈ യാത്രയിലൂടെ നിങ്ങള് തമോപ്രധാനത്തില്നിന്നും സതോപ്രധാനമായി തീരുന്നു.പവിത്രമാകാതെ ആത്മാവിന് തിരികെ വീട്ടിലേയ്ക്ക് പോകാന് സാധിക്കില്ല. സര്വ്വാത്മാക്കളും ഇവിടെ തന്നെ വന്നു കൊണ്ടിരിക്കുന്നു. ആരും പോകുന്നില്ല. ഗവണ്മെന്റിനെ പോലും മനസ്സിലാക്കി കൊടുക്കാന് സാധിക്കും- സത്യയുഗത്തില് ദേവീദേവതമാരുടെ രാജ്യമായിരുന്ന സമയത്ത് ഒരു ആണ്കുട്ടി, ഒരു പെണ്കുട്ടിയായിരുന്നു, അതും യോഗബലത്തിലൂടെ. ഇപ്പോള് ചിന്തിച്ചു നോക്കൂ- സത്യയുഗത്തില് വളരെ കുറച്ചു മനുഷ്യരെ ഉണ്ടാകുകയുള്ളു, സമ്പൂര്ണ്ണ നിര്വ്വികാരിയായിരിക്കും, ലക്ഷ്മീ നാരായണന്റെ വംശമായിരിക്കും. അതിനാല് തീര്ച്ചയായും കുട്ടികളുമുണ്ടാകും. യോഗബലത്തിലൂടെ വിശ്വത്തിന്റെ അധികാരിയാകാമെങ്കില്, യോഗബലത്തിലൂടെ ജന്മം നല്കാന് സാധിക്കില്ലേ. ഇതും ഡ്രാമയില് അടങ്ങിയിട്ടുണ്ട്.പവിത്രമായത് കാരണം കുട്ടിയുണ്ടാകാന് പോകുന്നു എന്ന സാക്ഷാത്ക്കാരം ഉണ്ടാകും. ആ സന്തോഷം ഉണ്ടായിരിക്കും. വികാരത്തിന്റെ ഒരു കാര്യവുമില്ല. കുട്ടികളെങ്ങനെ ജനിക്കും എന്ന് നിങ്ങളോട് ചോദിക്കാറുണ്ട്. പറയൂ-പപ്പായ ആണ്ചെടിയും പെണ്ചെടിയും അടുത്തടുത്ത് നില്ക്കുമ്പോഴാണ് പ്രത്യുല്പാദനം ഉണ്ടാകുന്നത്. പരസ്പരം അടുത്തല്ല നില്ക്കുന്നതെങ്കില് ഫലം ഉണ്ടാകുകയില്ല. അത്ഭുതമല്ലേ. അപ്പോള് എന്തു കൊണ്ട് അവിടെ യോഗബലത്തിലൂടെ കുട്ടികള് ഉണ്ടാകുകയില്ല. മയിലിന്റെയും ഉദാഹരണമുണ്ട്. മയിലിനെ ദേശീയ പക്ഷിയെന്നാണ് പറയുന്നത്. സ്നേഹത്തിന്റെ കണ്ണുനീരിലൂടെയാണ് അത് ഗര്ഭം ധരിക്കുന്നത്. ഇത് വികാരമല്ലല്ലോ. ഈ ഭാരതം ശിവാലയമായിരുന്നു, ശിവബാബ സ്ഥാപിച്ചതായിരുന്നു. ഇപ്പോള് രാവണന് ഇതിനെ വേശ്യാലയമാക്കി. ഇതും ആര്ക്കും അറിയില്ല- ശിവജയന്തി ആഘോഷിക്കുന്നുണ്ട് എന്നാല് രാവണ ജയന്തി ആഘോഷിക്കപ്പെടുന്നില്ല. രാവണനെ കുറിച്ച് ആര്ക്കും അറിയില്ല. രാവണന്റെ കോലം ഉണ്ടാക്കി ദസറയുടെ ദിവസം കത്തിച്ചു കളയുന്നു. കുട്ടികളാകുന്ന നിങ്ങള്ക്കറിയാം പഞ്ചവികാരങ്ങളാകുന്ന രാവണനെ ഈ പടക്കങ്ങളിലൂടെ കത്തിച്ചു കളയാന് സാധിക്കില്ല. യോഗബലത്തിലൂടെ അതിന്റെ മേല് വിജയം നേടണം, ആ യോഗം ബാബ തന്നെ വന്നാണ് പഠിപ്പിക്കുന്നത്. പറയുന്നു- യോഗിയാകൂ, പവിത്രമാകൂ. ഗീതയിലും അക്ഷരമുണ്ട്- മന്മനാഭവ, എന്നെ ഓര്മ്മിക്കൂ, ഈ യാത്രയിലൂടെ തന്നെയാണ് നിങ്ങള് ശാന്തിധാമിലേയ്ക്ക് പോകുന്നത്. പിന്നെ അമരലോകത്തിലേയ്ക്ക് പോകും. മനുഷ്യര് തീര്ത്ഥയാത്രയ്ക്ക് പോകുമ്പോള് പവിത്രമായിട്ടിരിക്കുന്നു. കാശിയില് പോകുന്നവര് പവിത്രമായി ജീവിക്കുന്നു, എന്നാല് കാശിയില് വസിക്കുന്നവര് ചിലര് പവിത്രമായി ജീവിക്കുന്നില്ല. ഇവിടെ രാവണ രാജ്യത്തില് പതിതരുടെ വ്യവഹാരം പതിതരുമായിട്ടാണ്. അവിടെ പാവനമായവര് പാവനമായവരുമായുള്ള വ്യവഹാരം. എന്നാലും താഴേയ്ക്ക് ഇറങ്ങണം.

ബാബ മനസ്സിലാക്കി തന്നു- അരകല്പം പകലാണ്, അരകല്പം രാത്രിയാണ്. ഇതും ബ്രാഹ്മണരുടെ കാര്യം തന്നെയാണ്. ബ്രാഹ്മണര് തന്നെയാണ് ദേവതയാകുന്നത്. പുതിയ ലോകത്തില് ലക്ഷ്മീ നാരായണന് എവിടെ നിന്ന് വന്നു? യുദ്ധം ഒന്നും ചെയ്തിട്ടില്ല. മഹാഭാരതയുദ്ധം കാണിക്കുന്നുണ്ട്, പിന്നെ അതിന്റെ ഫലം ഒന്നും കാണിക്കുന്നില്ല. പറയുന്നു- 5 പാണ്ഡവര് ഉണ്ടായിരുന്നു. നിങ്ങള് എത്ര പാണ്ഡവരാണ്! നിങ്ങളാണ് ആത്മീയ വഴികാട്ടി. അറിയാം നമുക്കെല്ലാവര്ക്കും ഇപ്പോള് തിരികെ പോകണം. ബാബ വരുന്നത് തന്നെ സര്വ്വരെയും തിരികെ കൊണ്ടുപോകുന്നതിനാണ്. ബാബയാണ് സുപ്രീം വഴിക്കാട്ടി, മുക്തിദാതാവ്, മായയില് നിന്നും മുക്തമാക്കി കൂടെ കൊണ്ടു പോകുന്നു. കൂടെ കൊണ്ടു പോകുന്ന വഴികാട്ടി തീര്ച്ചയായും വേണം. ഈ കാര്യങ്ങള് നല്ല രീതിയില് ബുദ്ധിയില് ഓര്മ്മയുണ്ടായിരിക്കണം. ആ ശാസ്ത്രങ്ങള് ആര്ക്ക് വേണമെങ്കിലും പഠിക്കാം. ഈ ജ്ഞാനം ബാബ തന്നെയാണ് നല്കുന്നത്. അതിനാല് ശാസ്ത്രം പഠിക്കേണ്ട ആവശ്യമേയില്ല. ബാബയില് നിന്നും കേട്ട് ധാരണ ചെയ്യണം. നമ്പര് വണ് ഓര്മ്മയുടെ യാത്രയാണ്, അതിലൂടെ തന്നെയാണ് പവിത്രമാകുന്നത്. ചരിത്രവും ഭൂമിശാസ്ത്രവും എല്ലാവര്ക്കും മനസ്സിലാക്കി തരുവാന് സാധിക്കില്ല. ഓര്മ്മയുടെ യാത്രയില് കുട്ടികള് പക്കാ അല്ല. ഓര്മ്മയില് തന്നെയാണ് വിഘ്നം വരുന്നത്. ജ്ഞാനം വളരെ സഹജമാണ്.

ബാബ മനസ്സിലാക്കി തന്നു- ഇത് ഡ്രാമയുടെ ചക്രമാണ്. അതിന്റെ 4 ഭാഗങ്ങള് സമമാണ്. ലക്ഷക്കണക്കിന് വര്ഷം ആയുസ്സുണ്ടെങ്കില് മനുഷ്യര് എത്ര വര്ദ്ധിക്കും. ജനന നിയന്ത്രണത്തിന് വേണ്ടി ഗവണ്മെന്റ് എത്ര പ്രയത്നിക്കുന്നു. ഇത് ബാബയുടെ തന്നെ കര്ത്തവ്യമാണ്. അവര് ഭൗതികത്തിലുള്ള യുക്തികളാണ് കണ്ടെത്തുന്നത്. ബാബയുടേത് ആത്മീയ യുക്തിയാണ്. ബാബ പറയുന്നു- ഞാന് വരുന്നത് അനേക ധര്മ്മങ്ങളുടെ വിനാശം ചെയ്ത് ഒരേയൊരു ധര്മ്മത്തിന്റെ സ്ഥാപന ചെയ്യുന്നതിനാണ്. ഏക അഭിപ്രായം സത്യയുഗത്തില് മാത്രമായിരിക്കും, ഇവിടെ ഉണ്ടാകുകയില്ല. പരസ്പരം ഭായി ഭായി ആണെന്ന് ആരും മനസ്സിലാക്കുന്നില്ല. ബാബ കുട്ടികള്ക്ക് വളരെ യുക്തികള് മനസ്സിലാക്കി തരുന്നു. തന്റെയടുത്ത് വിഷയങ്ങളുടെ ലിസ്റ്റുണ്ടായിരിക്കണം. ഓരോ വിഷയവും വളരെ ഫസ്റ്റ് ക്ലാസ്സാണ്. ബാബ പറയുന്നു- നിങ്ങള് കുട്ടികള് കൂടുതല് പറയേണ്ട ആവശ്യമില്ല. കേവലം പറയണം- ശിവബാബ പറയുന്നു- ഞാന് സര്വ്വാത്മാക്കളുടെയും അച്ഛനായ പരമാത്മാവാണ്, എന്നെ തന്നെയാണ് ഭഗവാന് എന്നു പറയുന്നത്. വേറൊരു മനുഷ്യരെയും ഭഗവാന് എന്നു പറയാന് സാധിക്കില്ല. ആത്മീയ യാത്രയുടെയും ഭൗതിക യാത്രയുടെയും വിഷയം വളരെ നല്ലതാണ്. ഭൗതിക യാത്ര മൃത്യുലോകത്തിലാണ് നടക്കുന്നത്, ഇതാണ് മൃത്യു ലോകം, അതാണ് അമര ലോകം. കുട്ടികളാകുന്ന നിങ്ങള് കല്പ കല്പം ബാബയോടൊപ്പം സഹയോഗിയായി തീരുന്നു, അതിനാല് നിങ്ങളാണ് ആത്മീയ മധുരമായ കുട്ടികള്. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) സ്വയം വിവേകശാലിയായി മറ്റുള്ളവരെയും ആക്കണം. തന്റെ പെരുമാറ്റത്തെ വളരെ രാജകീയവും മധുരവുമാക്കി വെയ്ക്കണം.

2) ആത്മീയ യാത്രയില് തല്പരരായിരിക്കണം. നല്ല നല്ല വിഷയങ്ങള് നോട്ട് ചെയ്ത് വെയ്ക്കണം. ഓരോ വിഷയത്തില് വിചാര സാഗര മഥനം ചെയ്യണം.

വരദാനം:-

ഏതുകുട്ടികളാണോ സദാ ആന്തരീക സ്ഥിതിയില് അഥവാ ഉള്ളിലെ സ്വരൂപത്തില് സ്ഥിതി ചെയ്ത് അന്തര്മുഖിയായി കഴിയുന്നത്, അവര് ഒരിക്കലും ഒരു കാര്യത്തിലും ലിപ്തമാകുക സാധ്യമല്ല. പഴയ ലോകം, സംബന്ധം, സമ്പത്ത്, പദാര്ത്ഥം എന്തെല്ലാമാണോ അല്പകാലവും ഭൗതികവുമായിട്ടുള്ളത് അതില് വഞ്ചിതരാകില്ല. ആന്തരീക സ്വരൂപത്തിന്റെ സ്ഥിതിയില് കഴിയുന്നതിലൂടെ സ്വയത്തിന്റെ ശക്തി സ്വരൂപം ഏതൊന്നാണോ ഗുപ്തമായിരിക്കുന്നത് അത് പ്രത്യക്ഷമാകുന്നു. ഈ സ്വരൂപത്തിലൂടെ ബാബയുടെ പ്രത്യക്ഷതയും ഉണ്ടാകുന്നു. ഇങ്ങനെയുള്ള ശ്രേഷ്ഠ കര്ത്തവ്യം ചെയ്യുന്നവര് തന്നെയാണ് സത്യമായ സ്നേഹികള്.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top
Scroll to Top